വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

സമൂഹം വരക്കുന്ന വരക്കെതിരെ

സമൂഹം വരക്കുന്ന ചില വരകളുണ്ട്. 'അവന്‍' ഇങ്ങനെയാവണം, ഇന്നത് ധരിക്കണം, ഇന്നതൊക്കെ ചെയ്യണം തുടങ്ങി ചെറുതും വലുതുമായി ഒരുപാട് കാര്യങ്ങള്‍ ആ വര തൊട്ട് പോയിട്ടുണ്ട്.
'അവളു'ടെ കാര്യവും അങ്ങനെ തന്നെ.

പ്രവാഹ് ICS രണ്ടുദിനക്യാമ്പിന് ഇടയിലാണ് 'ജെന്‍റര്‍ ഈക്വാലിറ്റി' എന്നതില്‍ ഈ വേലിക്കെട്ട് മറികടക്കാനൊരു അവസരം ലഭിച്ചത്. ഡല്‍ഹി IIT (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെകോനോളജി) കാമ്പസ്  കേന്ദീകരിച്ച് ഒരു ആക്റ്റീവിറ്റി നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതുല്‍ ആണ് ആ ആശയം ഉന്നയിച്ചത്. ''പാവാട' ധരിച്ചുകൊണ്ട് കാമ്പസിലുള്ളവരോട് സംവദിക്കുക'. കൗതുകത്തോടെയാണ് ഞാനത് ഏറ്റെടുത്തതും.

ഒടുത്തിരുന്ന വസ്ത്രം മാറ്റി താഴെ എത്തിയത് മുതല്‍ സകലരുടെയും നോട്ടത്തിന്‍റെ നിറം മാറിയിരുന്നു.

 നിഷ്കളങ്കനായ പ്രിയസുഹൃത്ത് സീധാറാം (എല്ലാം അവന്‍റേതായ ഒരേ നിറത്തില്‍ കാണാന്‍ കഴിവുള്ളവന്‍) അടുത്ത് വന്ന് ചെവിയില്‍ 'ക്യാഹെ യെ ലഡ്കിയോന്‍കാ കപടാ ഹെ' എന്ന് പറഞ്ഞതും IIT കാമ്പസിലേക്ക് പോവാന്‍ വിളിച്ച ടാക്സി ഡ്രൈവര്‍ 'ഇതെന്തിന് ധരിച്ചെന്ന്' ചോദിച്ചപ്പോഴും സ്ഥാപനത്തിന്‍റെ സെക്യൂരിറ്റിമാര്‍ മുതല്‍ കണ്ടുമുട്ടിയവരെല്ലാം ഓരോ നിറത്തിലുള്ള നോട്ടങ്ങളായിരുന്നു. ചിരിയും കൗതുകവും വികൃതവും നിറഞ്ഞ നോട്ടങ്ങള്‍.

എനിക്ക് സൗഹൃദമായി തോന്നിയ വസ്ത്രമാണ് ഞാന്‍ ധരിച്ചതെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമില്ലേ എന്നും  ഇത് 'അവളു'ടെ വസ്ത്രമെന്ന് ആരാണ് പറഞ്ഞതെന്നും ഓരോരുത്തരോടും പറയുകയും ചോദിക്കുകയും ചെയ്തപ്പോഴും അംഗീകരിക്കാനാവാത്ത ചിരിയാണ് മറുപടിയായി കിട്ടിയത്. ചിലര്‍ അംഗീകരിക്കുകയും കൂടെനില്‍ക്കുകയും ചെയ്തെന്നതും നേര്.

ഒരു മണിക്കൂര്‍ മാത്രം 'അവളു'ടെതെന്ന് മുദ്ര കുത്തിയ ഒരു വസ്ത്രം ധരിച്ചതിന് ഇത്രമാത്രം അനുഭവിക്കേണ്ടി വന്നെങ്കില്‍ ചെറുപ്പം തൊട്ടേ 'അവന്‍റേ'തെന്ന് വരവരച്ചിട്ട എന്തൊക്കെയുണ്ടോ, ആ രീതിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന പതിനാറ് കാരി 'ഗുഡ്ഡി' എത്രത്തോളം അനുഭവിക്കുന്നുണ്ടാവും? രാജസ്ഥാനിലെ 'മോറ' എന്ന ഗ്രാമത്തില്‍ പ്രവാഹീന് കീഴില്‍ മൂന്ന് മാസം പ്രവര്‍ത്തിച്ചപ്പോള്‍ കിട്ടിയ സുഹൃത്താണ് 'ഗുഡ്ഡി'. കാണാന്‍ തനി ആണ്‍കുട്ടി. ചെറുകുട്ടികള്‍ മുതല്‍ വലിയവര്‍ വരെ അവള്‍ക്ക് ഭ്രാന്താണെന്നും, ചിലര്‍ രഹസ്യത്തില്‍ ''അവള്‍ രണ്ടും കെട്ടതാണെന്നും പറഞ്ഞത് ഓര്‍മയിലുണ്ട്''. എല്ലാത്തിനോടും പുഞ്ചിരിക്ക് ജീവിക്കുന്ന, ഇതേ അനുഭവത്തിലുള്ള എത്ര 'ഗുഡ്ഡി'മാരുണ്ടാവും?

നിങ്ങള്‍ക്കും വ്യത്യസ്ഥ ഭാവങ്ങളിലായി ഒരുപാട് തവണ ചിലപ്പോള്‍ ഈ വേര്‍തിരിക്കല്‍ അനുഭവപ്പെട്ടിട്ടില്ലെ?  അവനെന്താ അടുക്കളയില്‍ കാര്യം,  ഒന്നില്ലേലും ആണല്ലേ പണിക്ക് പോടോ, മുടി നീട്ടാന്‍ നീയെന്താ പെണ്ണാണോ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ഒരുപാട് നാള്‍മുതലേ കേട്ട് തുടങ്ങിയതാണ്. നേരെ തിരിച്ച് 'അവളും' കേള്‍ക്കുന്നുണ്ടാവും. എന്നുമുതലാണ് നമുക്ക് ഇവ ഓരോന്നും അംഗീകരിക്കാന്‍ പറ്റാതെ വന്നതെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.

ചിലരൊക്കെ നീയെന്തിനാ എല്ലാം പൊളിച്ചെഴുതണമെന്ന് ആഗ്രഹിക്കുന്നതെന്ന് ചോദിക്കാറുണ്ട്. ഞാനൊരിക്കലും ഒന്നും മാറ്റി എഴുതാനോ ചരിത്രം രചിക്കാനോ ആഗ്രഹിച്ചിട്ടില്ല. നമ്മുടെ ഇഷ്ടങ്ങളെ മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്കായി എന്തിന് മാറ്റിവെക്കണം? നാം ഒട്ടും പ്രതികരണമില്ലാതെ അനുസരണയുള്ളവരായതുകൊണ്ടാണ് എന്ത് കഴിക്കണമെന്ന് വരെ മറ്റുള്ളവര്‍ തീരുമാനിക്കുന്ന, നിയമമായി വരുന്ന അവസ്ഥയുണ്ടായത്.

ചിലരുടെ കണ്ണില്‍ നിങ്ങള്‍ അനുസരണാകേടുള്ളവനായി ഗണിക്കപ്പെട്ടാലും നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക രുചിയും നിറവുമുണ്ട്. അത് നുണരുവാനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

#SDG
#SDG-5
#pravahICS
#ics4cange

Search This Blog